Showing posts with label shuka. Show all posts
Showing posts with label shuka. Show all posts

ഭക്ത്യാ ഭാഗവതം ജ്ഞേയം - 02


ഭാഗവതത്തെ സർവ്വ വേദാന്തസാരം എന്നാണ്  പറയുന്നത്.

സർവ്വ വേദാന്തസാരം യദ് 
ബ്രഹ്മാത്മൈകത്വ ലക്ഷണം
വസ്ത്വഃ  ദ്വിതീയം തന്നിഷ്ടം
കൈവല്യൈക  പ്രയോജനം.

ഇത് സർവ്വ വേദാന്തസാരമാണ് . ഉപനിഷത്തുക്കളുടെ പ്രതിപാദനലക്ഷ്യമായ ബ്രഹ്മവും ആത്മാവും തമ്മിലുള്ള ഐക്യം എന്ന ലക്ഷണത്തോടുകൂടിയതുമാണ്. ഇതിൽ പ്രതിപാദിക്കപ്പെടുന്ന സദ്‌വസ്തു  അഥവാ പരമാത്മവസ്തു ഏകവും അദ്വിതീയവുമാണ്. ആ  പരമാത്മവസ്തുവിലാണ് പ്രപഞ്ചം വിവർത്തരൂപേണ പ്രതിഷ്ഠിതമായിരിക്കുന്നത്. ഉപനിഷത്ത് ഉപാസനകൊണ്ട്  പ്രാപിപ്പിക്കപ്പെടേണ്ട മോക്ഷം അല്ലെങ്കിൽ കൈവല്യമാണ്  ഭാഗവതത്തിന്റെ ഏകമായ പ്രയോജനവും.

ഈ പ്രപഞ്ചം ഉണ്ടായി നിലനിന്ന് മാറുന്നത് ഏതൊരു സദ്‌വസ്തുവിലാണോ, ചലനാത്മകമായ ഈ പ്രപഞ്ചം ഉണ്ടായി നിലനിന്ന് മാറുമ്പോഴും പ്രപഞ്ചത്തിന്  കാരണമായ ഏതൊരു സദ്‌വസ്തു അചഞ്ചലമായി നിലകൊള്ളുന്നുവോ, ഏതൊരു സദ്‌വസ്തു പ്രപഞ്ചാനുഭവങ്ങളുടെ മാനങ്ങളായി കാലം, ദേശം, അവസ്ഥ എന്നിവയെ അതിക്രമിച്ച് അവയ്ക്ക്  അതീതമായി വർത്തിക്കുന്നുവോ ആ പരമാർത്ഥ തത്വത്തെയാണ്  ഉപനിഷത്തുക്കൾ 'സത്', അവൻ (സഃ), ബ്രഹ്മം, പരമാത്മാവ്‌ തുടങ്ങിയ ശബ്ദങ്ങളാൽ വിവക്ഷിക്കുന്നത്.

സർവ്വം ഖല്വിദം ബ്രഹ്മതജ്
ജലാനിതി  ശാന്തമുപാസിത

(ദൃശ്യപ്രപഞ്ചം ബ്രഹ്മം തന്നെയാണ്. പ്രപഞ്ചം. പ്രപഞ്ചം ബ്രഹ്മത്തിലുണ്ടായി നിലനിന്ന് മറയുന്നു എന്നറിഞ്ഞ് ശാന്തരായി ഉപാസിക്കുവിൻ).

സ ദേവ സൗമ്യ  ഇദമഗ്ര ആസീത്  
ഏകം ഏവ അദ്വിതീയം 

(ഈ പ്രപഞ്ചത്തിന്റെ ആവിർഭാവത്തിനുമുമ്പ്  'സത് ' മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സത് ഏകവും കേവലവും അദ്വിതീയവുമാണ്.)

'യതോവാ ഇമാനി ഭൂതാനി ജായന്തേ
യേന ജാതാനി ജീവന്തി , യത് പ്രയന്ത്യഭിസം
വിശന്തി തത് ബ്രഹ്മേതി'

(ഏതൊന്നിൽ നിന്നാണോ ഈ ഭൂതജാലങ്ങൾ എല്ലാം ഉണ്ടായിരിക്കുന്നത്, ഏതൊന്നിലാണോ ഇവയെല്ലാം നിലനിൽക്കുന്നത്, ഏതൊന്നിലാണോ ഉണ്ടായിനിലനിന്നവയെല്ലാം ലയിക്കുന്നത്  അതിനെയാണ്  ബ്രഹ്മം എന്ന് പറയുന്നത്.)

മുകളിൽ ഉദ്ധരിച്ച വെദാന്തസാരങ്ങളായ ഉപനിഷത്ത് വാക്യങ്ങളിൽ നിന്ന്  ബ്രഹ്മത്തിന്റെ എകത്വത്തെയും   അധിഷ്ഠാനമെന്ന നിലയിൽ  പ്രപഞ്ചത്തിന്റെ കാരണത്തെയും വെളിപ്പെടുത്തുന്നു. ഇതേ ആശയം തന്നെ ഭാഗവത്തിൽ സൂക്ഷ്മ ഭാഗവതം (ഹ്രസ്വ ഭാഗവതം) എന്നു പ്രസിദ്ധമായ 'ചതുശ്ലോകീ' ഭാഗവത്തിൽ ആദ്യംതന്നെ പറഞ്ഞുവേക്കുന്നു.

ഭാഗവതത്തിലെ കഥകളിലെല്ലാം തന്നെ തത്വരൂപത്തിൽ ഭഗവാൻറെ അദ്വൈത രൂപത്തേയും   ജീവ ബ്രഹ്മ ഐക്യത്തേയും  സംശയലേശമന്യേ  വെളിപ്പെടുത്തുന്നതിനോടൊപ്പം തന്നെ അഭ്യാസരൂപേണ പല കുറി  ആവർത്തിക്കുകയും ചെയ്യുന്നു.

പുരഞ്ജനോപാഖ്യാനം നോക്കു...ജീവൻറെ അവിജ്ഞാത സഖാവായി പരമാത്മാവിനെ അവതരിപ്പിച്ചുകൊണ്ട്  ജീവനും പരനും ഒരേ തത്വം തന്നെയെന്നും ഈ അവിജ്ഞാതസഖാവിനെ മറന്നതാണ് ജീവൻറെ സുഖദുഃഖങ്ങൾക്ക്  കാരണമെന്നും പറയുന്നു. മാനസസരസ്സിൽ വിഹാരിച്ചുകൊണ്ട് കാലാതീതമായി വർത്തിച്ചിരുന്ന  ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയന്ന  ഐക്യഭാവനയിലേക്ക്  പുരഞ്ജനകഥ എത്തിചേരുന്നു.

ഭാഗവത കഥയുടെ പരിസമാപ്തിയുൽ ശ്രീശുക ബ്രഹ്മർഷി  പരീക്ഷിത്ത് മഹാരാജാവിന്  ജീവൻറെയും ബ്രഹ്മത്തിന്റെയും ഐക്യം അനുഭവവേദ്യമാക്കി നൽകുന്നു .

ഗീത ഒരു പഠനം - 02

ഓരോ വ്യക്തിക്കും സ്വന്തമായി ഓരോ ധർമ്മം ഉണ്ട് . അത് പ്രവൃത്തിക്ക് അനുസരണമായി മാറിക്കൊണ്ടും ഇരിക്കും.ഒരാളുടെ ധർമ്മം മറ്റൊരാൾക്ക്‌ ധർമ്മം ആയികൊള്ളണമെന്നില്ല . പട്ടാളക്കാരന്റെ ധർമ്മമല്ല ഗൃഹസ്തന്റെ ധർമ്മം. ഗുരുവിന്റെ ധർമ്മമല്ല ശിഷ്യന്റെ ധർമ്മം. ഇപ്രകാരം സ്വധർമ്മം മാറിക്കൊണ്ടിരിക്കും.സ്വന്തം തൊഴിൽ ഈശ്വരോപാസനയോടും നിസ്വാർത്ഥമായും   ചെയ്യണമെന്നു ഗീത നമ്മെ പഠിപ്പിക്കുന്നു . ഗീതയിലെ ഈശ്വരൻ സ്വർഗ്ഗവാസിയോ ക്ഷേത്രത്തിലെ ശ്രീകോവിൽ വാസിയോ അല്ല. അദ്ദേഹം സർവ്വവ്യാപിയും സർവ്വാത്മവും സർവ്വാന്തര്യാമിയുമാണ്.

                 സർവ്വഃത പാണി  പാദം  തത് 
                 സർവ്വതോƒക്ഷി  ശിരോമുഖം
                 സർവ്വതഃ   ശ്രുതിമല്ലോകേ 
                 സർവ്വമാവൃത  തിഷ്ഠതി

ലോകത്തിലുള്ള സകല കണ്ണും സകല ചെവിയും അദ്ദേഹത്തിന്റെതാണ്. സർവ്വ ശരീരങ്ങളിലും വർത്തിക്കുന്നത് അദ്ദേഹമാണ്. ഇങ്ങനെയുള്ള ഈശ്വരൻറെ ആരധനയായിട്ട്  സർവ്വകർമ്മവും ആവശ്യം വേണ്ടിവന്നാൽ യുദ്ധവും ചെയ്യാമെന്നാണ് ഗീത പറയുന്നത്. 

സ്വന്തം തൊഴിൽ ഉപേക്ഷിച്ച് സന്യസിക്കുവാൻ ഗീത ഉപദേശിക്കുന്നില്ല.ജാതിസ്പർധയോ അയിത്തമോ പുലർത്താൻ ഗീത ഉപദേശിക്കുന്നില്ല. ഗീത പഠിച്ചതുകൊണ്ട് ഒരു തൊഴിലാളിയും സന്യസിയാകില്ല. മറിച്ച് ആ വ്യക്തി സ്വന്തം തൊഴിലിൽ ആത്മാർഥത പുലർത്തി സമൂഹത്തോടുള്ള കടമ നിർവ്വഹിക്കുകയേയുള്ളു. 

ലോകത്ത് ഇന്ന്  കാണുന്ന സാമ്പത്തിക അസമത്ത്വത്തിനും ചൂഷണത്തിനും എതിരായുള്ള ഫലപ്രദമായുള്ള ക്രിയാമർഗ്ഗം ഗീത കാട്ടിത്തരുന്നു. യജ്ഞശിഷ്ഠത്തിനും ദാനത്തിനും ഗീത വളരെ പ്രാധാന്യം നൽകുന്നു.യജ്ഞം എന്നാൽ ത്യാഗം എന്നർത്ഥം. ധനം സമ്പാദിക്കുന്നത് 
സമ്പാതിക്കുന്നവന്റെ ഭോഗസുഃഖത്തിനല്ല മറിച്ച് ദീനനും രോഗിക്കും ദരിദ്രനും സേവനം ചെയ്യാൻ  വേണ്ടിയായിരിക്കണമെന്ന്  ഗീത നമ്മെ പഠിപ്പിക്കുന്നു. 
ചുരുക്കത്തിൽ ഗീതാ സന്ദേശത്തെ ഇങ്ങനെ സംഗ്രഹിക്കാം. 'ഒരുവന്റെ പ്രവൃത്തിരംഗം എന്തുതന്നെയായിക്കൊള്ളട്ടെ, അവൻ ചെയുന്ന സകല കർമ്മവും ഈശ്വരാര്പ്പണമായി, നിഷ്ക്കാമമായി, നിസ്വാർത്ഥമായി ചെയ്യുക.സർവ്വവ്യാപിയും വിരാട്ട് രൂപിയുമായ സർവ്വേശ്വരന്റെ ആരാധനയായിരിക്കണം അവന്റെ എല്ലാ കർമ്മവും'.ബഹുജനഹിതായ, ബഹുജനസുഖായ എന്നായിരിക്കണം അവന്റെ മുദ്രാവാക്യം. അപ്പോൾ അവന്റെ മനസ്സ് രാഗദ്വേഷ വിമുക്തമാകും.ശുദ്ധമായ മനസ്സുകൊണ്ട് ഈശ്വരനെ സാക്ഷാത്കരിക്കാം.സാക്ഷാത്കാരം കൊണ്ട്  നിത്യാനന്ദം എന്ന ജീവിത ലക്ഷ്യം നേടാം. 

ഗീതോപദേശം സ്വജീവിതത്തിൽ പ്രായോഗികമാക്കുവാൻ ശ്രമിക്കുക.നമുക്ക് ചുറ്റും കാണുന്ന ദോഷങ്ങൾക്ക് പരിഹാരം അത് മാത്രമാണ്.

സർവ്വതിനേയും സമത്വഭാവേന വീക്ഷിക്കുക!
സർവ്വഭൂതങ്ങളിലും ഈശ്വരനെ ദർശിക്കുക!
ലോകത്ത് ശാന്തിയും സമാധാനവും തനിയെ  വരും. 

നിങ്ങളുടെ ജീവരഥം തെളിക്കാൻ  പാർതസാരഥിയായ ഭഗവാനെ തന്നെ ചുമതലപ്പെടുത്തുക, ശരണം പ്രാപിക്കുക. - "സത്സംഗം"